പത്രാധിപര്‍ക്കുള്ള കത്ത്‌

പത്രാധിപര്‍ക്കുള്ള കത്ത്‌

 പെരിയബഹുമാനപ്പെട്ട സാര്‍,

വാര്‍ത്തവായിച്ചിട്ടെഴുതുന്നതല്ല,

പ്രവാസത്തിണ്റ്റെയിടക്കാലത്ത്‌

അറിയാഞ്ഞ വാര്‍ത്തയന്വേഷണം.

അമ്പത്തൊന്ന്‌ വെട്ടിലെ ചോര-

യുണങ്ങിയെല്ലവരും പിരിഞ്ഞോ,

ഊരുകാക്കും മലയിടങ്ങള്‍

തേടിയിന്നും തിരച്ചില്‍പ്പടയുണ്ടോ,

നഖങ്ങള്‍ മഷിത്തുമ്പായും കണ്ണ്‌

ക്യാമറയാക്കിയും മണപ്പിച്ചോടിയ       നായ്ക്കളും?

ദില്ലിയിലെ ആ ബസ്‌ കഴുകി

തിരിച്ചുകൊടുത്തോ, അതിണ്റ്റെ ലിവറും?

പിതൃകാമനകളുടെ തിരക്കഥകള്‍

ദിവസവും എറിവേറിവരുന്നുണ്ടല്ലോ?

കസ്റ്റഡിയില്‍ വാങ്ങി മടക്കി നല്‍കാഞ്ഞ

ഗതികെട്ടോരുടെ ശേഷക്രിയയ്ക്കു പോയിരുന്നോ?

കല്‍ക്കരിപ്പാടങ്ങളുടെ കാര്യം

കരിപുരണ്ട്‌ വെളിച്ചം മുട്ടിയതല്ലല്ലോ?

രണ്ടാം തലമുറയിലെ* തരംഗരാജികള്‍

ചുളുവിലയ്ക്കിനിയും കിട്ടുമോ,

അതോ മൂന്നാം തലമുറയിലേക്ക്‌**

ഞാന്‍ കടക്കണോ?

പുതിയപത്രക്കച്ചവടക്കാരാ,

പഴയപത്രക്കെട്ടുകള്‍

ആക്രികച്ചവടത്തിനയക്കയാല്‍

നിണ്റ്റെ ആവേശങ്ങള്‍ എനിക്കോര്‍മ്മയില്ല.

മാറിക്കൈപ്പറ്റിയതാണെങ്കില്‍

ഈ കുറി മടക്കളൂ,

ഞാനിവിടെത്തന്നെയുണ്ട്‌.

*2G=Second Generation;**3G

കിടുവ

കിടുവ

 “കടുവ ഭീകരജീവിയാണ്‌

ഉളിപ്പല്ലുണ്ടതിന്‌

ഉള്‍വലിക്കാം നഖമുണ്ട്‌

വലിയവായിലലര്‍ച്ചയുണ്ട്‌;

പശു സാധുജീവിയാണ്‌

കരച്ചിലില്‍ സ്നേഹം വഴിയുന്നവള്‍,

ആടും അങ്ങനെതന്നെ

മറ്റു ചിലപ്പോള്‍ പോത്തും.

തീര്‍ന്നില്ല,കടുവ കാട്ടിലും

കാലികള്‍ നാട്ടിലും പുലരുന്നു. “

“അപ്പോ, ഇതു കാടല്ലേ”

“അയ്യോ,കാടിതല്ല,കാടങ്ങല്ലേ

ഇതിണ്റ്റിരട്ടി പച്ചയുള്ള കൊടുങ്കാട്‌. “

(തത്സമയം ഒരു യന്ത്രപ്പക്കിയില്‍

മേലേ പറന്നിരുന്നവറ്‍

താഴെക്കണ്ട ഒരു പച്ചത്തുണ്ട്‌

കാടാണ്‌ വഴിച്ചിഹ്നമല്ലെന്നവര്‍

പരസ്പരം തര്‍ക്കിച്ചുറപ്പിച്ചു. )

ഭക്ഷ്യച്ചങ്ങല വളഞ്ഞും പുളഞ്ഞും

കിടക്കുമ്പോള്‍ നാടും കാടും കലരും,

നാട്ടുകാലിക്കൂട്ടം കാടേറും

കാട്ടുജന്തുക്കള്‍ തിരിച്ചായിക്കൂടാ.

(പുലീ,പുലിക്കിഷ്ടമില്ലെങ്കില്‍

പുലിയെങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളൂ. )

അങ്ങനെ, ഉപരോധിച്ചും,

അന്നം മുടക്കി, തളര്‍ത്തി

ആളെക്കൂട്ടി ഒച്ചവച്ച്‌, വലവച്ച്‌

കടുവയെപ്പിടിച്ച്‌ പൊയിണ്റ്റ്‌ ബ്ളാങ്കില്‍

വെടിവച്ച്‌ കിടുവയതിനെ കൊന്നു.

കോര്‍ബറ്റിണ്റ്റെ നരഭോജി-

പ്പട്ടികയില്‍ പശുഭോജിമാത്രമായ

ഒരു പുത്തന്‍ മാര്‍ജ്ജാരപ്രഭു.

ഏട്ടിലേറിയാ കടുവ

മേലില്‍ പശുവേട്ടയ്ക്കിറങ്ങില്ല.

പുല്ലിറങ്ങാത്ത ഏട്ടിലെ പശുക്കള്‍

തവിടും പുഷ്ടിയും കഴിച്ച്‌

പാലും,മാംസവുമായ്‌ കൊഴുത്തു.

ഭൂമിദോഷം

ഭൂമിദോഷം

തീയൊരുമ്പെട്ടാല്‍ മറുത്തൊന്നുമില്ല,

തീ തൊട്ടതൊക്കെയും തീയായ്ത്തീരും.

തന്‍വഴി തേടാന്‍ തീയ്ക്കെളുപ്പം-

മറഞ്ഞിരുന്നെവിടെയും പൊന്തുന്ന തീ.

നീര്‍,തടകളില്‍ കലിച്ചു നില്‍ക്കും

കവിഞ്ഞൊഴുക്കിനിട തേടി,

കുഴിവ്‌ പരതും ആദിബോധം,

കണ്ണെത്താത്ത ജലകഥപ്പരപ്പ്‌.

വായു,വാതരാശികളുടെ ആദ്യതാളം,

താളപ്പെരുക്കത്തിന്‍ തന്നിഷ്ടം,

ചുഴറ്റിപ്പരത്തി മന്ത്രമുദ്രയില്‍

മറുഭാവങ്ങളെ കാട്ടുന്ന വായു.

ആകാശം,നിതാന്തമസാന്നിധ്യം,

പിടിതരാതെ ചൂഴ്ന്നുനില്‍ക്കുന്നത്‌,

കാഴ്ചയുടെ മണ്ഡലാന്തങ്ങള്‍,

നാമിനിയും മുടിക്കാത്ത ആകാശം.

ഭൂമി,ഉഭയാര്‍ത്ഥങ്ങളില്ലാത്ത പൊരുള്‍;

ചവിട്ടേറ്റും,പിളര്‍ന്നും,വിഴുപ്പേറ്റും,

തൊലിവെന്തും,ആടയടര്‍ന്നും

രക്ഷതേടാത്‌,ഒളിപൂകാതവിടുള്ളത്‌.

പഞ്ചഭൂതങ്ങളില്‍ ഭൂമിക്കൊരു

ദോഷമുണ്ട്‌:കഥചൊല്ലി പഴിക്കാതെ,

ഒരിക്കലും പിന്‍വലിയാതെ

മനുഷ്യനിടമാകമെന്നൊരു നിനവ്‌.

സിസെരായുടെ അമ്മ

സിസെരായുടെ അമ്മ

സിസെരാ,

കല്ലിച്ച യൂദക്കണ്ണുകളില്‍

ഒടുക്കദൃശ്യമായ്‌ പടര്‍ന്നവന്‍.

ഇരുപതാണ്ടിന്‍ അടര്‍-

ക്കലി തീര്‍ത്ത രക്തത്തടങ്ങളില്‍

ഉയിര്‍ച്ചേതങ്ങളുടെ കണക്കലട്ടാതെ

ഇളംചോര തേടിയ മരണവ്യാപ്തി.

ഇരപക്ഷ കഥയാണിത്‌.

മറുപക്ഷകഥകളിലവന്‍ യുദ്ധവീരന്‍.

തേരറിഞ്ഞ്‌, നേരറിഞ്ഞ്‌

കാനായസീമകള്‍ നീട്ടിപ്പടച്ചവന്‍.

കനപെട്ട അടിമവാഞ്ഛകള്‍

ഊതിക്കാച്ചിയൊരു കൂടാരക്കുറ്റി

ഒരു യൂദപ്പെണ്ണിന്‍ തളിര്‍ക്കയ്യേറി

ചെന്നി തുളയ്ക്കുമ്പോള്‍,

ഇല്ലം കാണാതവനൊടുങ്ങുമ്പോള്‍,

മദ്യാലസ്യം വിട്ടുണര്‍ന്നിരുന്നില്ല.

സിസെരായുടെ അമ്മ,

വളര്‍ത്തുദോഷങ്ങളുടെ ഒഴുക്കുചാല്‍.

വീടണയാന്‍ വൈകും മകനായ്‌

ജാലകവഴിയേ കണ്‍കോര്‍ത്തവള്‍.

കൊള്ളമുതലും അടിയാട്ടികളും

വീതിക്കാനാകും വിളംബമെന്നുറച്ച്‌,

തന്നെ പൊന്നില്‍ കുളിപ്പിക്കാന്‍

മകന്‍ വരിലെന്നറിഞ്ഞൊടുക്കം,

ജൂതപഴങ്കഥ ചൊല്ലുംപോല്‍,

നൂറ്റൊന്നാവര്‍ത്തി കരഞ്ഞവള്‍-

പുത്രവിയോഗന്യായത്തിലൊന്ന്‌,പിന്നെ

നഷ്ടങ്ങളോര്‍ത്ത്‌ ദുരചുരത്തിയ നൂറും.

ഇന്നും ജൂതതഴക്കങ്ങളില്‍ ആണ്ടുപിറയ്ക്ക്‌

നൂറ്‌ കുഴല്‍വിളിച്ച്‌ മാതൃ-

മാതൃകകളില്‍ ക്ഷതമേല്‍പ്പിച്ചയീ

പിറവിപ്പിഴകളോര്‍ക്കുന്നു.

 

സിസെരായും അമ്മയും,

ചരിത്രമുനകളില്‍ തറഞ്ഞുപോയവര്‍;

ഇനിയുമെത്ര മുനകള്‍ നീണ്ട്‌…

കുടുങ്ങാനിനിയുമെത്ര…

*ബൈബിളിലെ ന്യായാധിപന്‍മാരുടെ പുസ്തകം അദ്ധ്യായം 4 സിസെരാ എന്ന കാനാന്യ യുദ്ധപ്രഭുവിണ്റ്റെ ചിത്രം നല്‍കുന്നു…

ചര്‍വണപ്പശ

ചര്‍വണപ്പശ

ചവച്ചുതളര്‍ന്ന് നീയിട്ടുപോയ

ഒരു പശത്തുണ്ട്‌ നിലംപറ്റി-

ക്കിടന്നത്‌ ഒരു കെണിപോല-

ല്ലോ എന്നെ കുടുക്കുന്നു.

ചീമണം പരത്താതെ,

നിനക്കാഞ്ഞൊരിടം പൂകി

എന്നെ മുന്നറിയിക്കാതല്ലോ

സ്വയം പകുത്താ,ത്തുണ്ട്‌

പാതിയെന്നിലും പാതി നിലത്തുമായ്‌

നേര്‍ത്തിഴകള്‍ വലിച്ചെന്നെ തൊടുന്നു.

നിന്‍ ജഠരാഗ്നിയില്‍ ജ്വലിക്കേണ്ടു-

മെന്തോ വേവാതെയുണ്ടതില്‍,

വായ്ക്കകം തന്നെ പ്രയാണം

തീര്‍ന്നതിന്‍ വിങ്ങലും.

പ്രേ,മരം,ഗം

പ്രേ,മരം,ഗം

ഒരുകാലത്ത്‌ പ്രണയം

മരംചുറ്റിക്കഴിഞ്ഞിരുന്നു.

പൂമഴയും പൂമെത്തയും

ഒരുക്കിലും അരുതായ്മകള്‍

വിലക്കി പ്രണയത്തിണ്റ്റെ

മാംസചാര്‍ച്ചകളെ മരം മെരുക്കി.

പ്രേമസാഫല്യം കാല്‍പനികമായ

മരംമുറിക്കലായിരുന്നു-

തമ്മില്‍ താങ്ങായും തണലായും

ഭവിക്കാം എന്നുറപ്പിന്‍മേല്‍.

ഇന്നത്തെ പ്രണയപാഠങ്ങളില്‍

മരത്തിണ്റ്റെ നിഴല്‍വീഴ്ചയില്ല.

അതാകാം എനിക്കുണ്ടായിരുന്ന

പ്രണയത്തെ, മധുരോര്‍മ്മകളെ

ഇളമയുടെ ചാപല്യമെന്നു

വിളിച്ചു ഞാനെറിയുന്നത്‌;

പഴയ പ്രേമരംഗങ്ങളില്‍

കമിതാക്കള്‍ മരക്കീഴിലും

പുല്‍പ്പുറത്തും വലംവയ്ക്കുന്നത്‌

പരിഹാസത്തോടളക്കുന്നതും.

ശീര്‍ഷനിവാരണം

ശീര്‍ഷനിവാരണം

എണ്റ്റെ തലയറുത്തപ്പോള്‍

കൊല നീയുദ്ദ്യേശിച്ചിരിക്കില്ല്ള

മരണം അനിവാര്യസിദ്ധിയായി

വന്നതാകാം.

കണ്ണുകള്‍-കനല്‍ക്കരയായ്‌ നിന്‍

കടല്‍ക്കുളിര്‍ കെടുത്തുന്നയെന്‍ കണ്ണുകള്‍.

രസമൊഴികളുടെ മധുഭാരം,

ചുംബനങ്ങളുടെ പ്രേമോഷ്ണം-

ചരിതങ്ങളില്‍ സമ്പുഷ്ടമെങ്കിലുമെന്‍

ചുണ്ടുകളിന്ന്‌ ചവര്‍ക്കുമൊരു കീറത്തലം.

എന്നുള്ളം തുറക്കാമൊരു ചാവിയാക്കാതെ

നിന്‍വാക്കിനെ ചെവിത്തോണ്ടിയാക്കും

എന്‍ കാതുകളുടെ പാടവം.

ഗുപ്തം ചികയുന്നൊരു മൂക്ക്‌,

തീത്തറയായൊരു നാക്ക്‌;

ഇത്രയും വിലക്ഷണങ്ങള്‍

സംഗമിച്ചെന്‍ തല.

അങ്ങനെ വന്നതാകാം.

കലാപലാഭങ്ങള്‍

കലാപലാഭങ്ങള്‍

നിറയൊഴിഞ്ഞിട്ടും

തിരയൊഴിയാത്തൊരു

കടലളവില്‍ എന്നില്‍

വന്നും പോയുമിരിക്കുന്നു-

നിരവിട്ട്‌ മലച്ച

വെടിച്ചീള്‌ കുറിച്ച

കപാലസ്മൃതികള്‍;

അതിലൊന്നെന്നമ്മ,

പിന്നെയഛന്‍,പിന്നെ

അടുത്തോരുമറിവോരും.

ശേഷക്രിയകളുടെ ആണ്ടുവരവില്‍

ഒരൊറ്റത്തീയതിയില്‍

ഓര്‍മ്മകളൊതുക്കാം;

എമ്പാടും ചിതറിക്കാതെ

രക്തസ്മരണകളെ

കനപ്പെടുത്തിത്തന്ന

കലാപങ്ങളേ,പെരുങ്കൊലകളേ

നിങ്ങള്‍ക്കു നന്ദി.

ps: inspired by the loss of life in an internecine conflict in northeast india, as the person told me, the one who lost her mother and father to the firing squad…

മംഗോള്‍രാഗങ്ങള്‍

മംഗോള്‍രാഗങ്ങള്‍

ഇറുകിയ കണ്ണിടത്തില്‍

നിതാന്ത ധ്യാനമുദ്ര,

കടംകൊണ്ടു നേറ്‍ത്ത്‌

മറയുന്ന തനിമകള്‍,

രസഭേദങ്ങള്‍ പകര്‍ത്താതെ

രാഗങ്ങളില്‍ നാദക്ളിഷ്ടം,

മുളങ്കുഴലൂന്നി ഇടയഗീതങ്ങള്‍,

മന്ത്രക്കൊടിയുടെ താളത്തല്ലില്‍

സംഘജപങ്ങളുടെ മൂളക്കം,

വാക്കിന്‍ തുറകളടച്ച്‌

ഞെരുങ്ങും അനുനാസികങ്ങള്‍,

പോറ്‍ത്തിളക്കത്തിന്‍ തീനോട്ടം.

അയയാന്‍ മടിക്കുമൊരു

ഏകാന്തതന്തുവില്‍

കാലം കലരാത്ത മംഗോള്‍രാഗം.

 

(ps:inspired by my life experiences with the loving people of Arunachal)

മാട്രിമോനും മാട്രിമോളും

മാട്രിമോനും മാട്രിമോളും

കെട്ടിച്ചയക്കാന്‍ പടച്ചവര്‍ക്കില്ലാത്ത

പിടപ്പാണ്‌ മാട്രിമോണിയലിന്‌.

ഊനം തീര്‍ത്ത ഫോട്ടോയുടെ മുഖക്കുറി,

സര്‍വ്വാംഗമഹിമയുടെ സംക്ഷിപ്തം,

ഊരും പേരും കുലപ്പേരും

പഠിപ്പും തൊങ്ങലുമെല്ലാം

തിക്കിയൊതുക്കിയ നീയാകും ആമാടപ്പെട്ടിയെ

ഒരു വ്യവഹാരസംഖ്യയായ്‌ ചമയ്ക്കും;

ആ സംഖ്യയില്‍ നിണ്റ്റെ പരംപൊരുള്‍

തെല്ലും ചോരാതുണ്ടെന്നു വരുത്തും.

സാങ്കേതികത്തികവും ലാവണ്യ-

ശാസ്ത്രവും ചേര്‍ന്നിട്ടും

കോടതിത്തിണ്ണകള്‍

വേറിട്ടുനീങ്ങും

പാദമുദ്രകള്‍ കുറിക്കുന്നു.